Sunday, 21 June 2015

കാടിനെ ചെന്നു തൊടുമ്പോള്‍

ചേച്ചി,
  എന്‍.എ. നസീറിന്‍റെ കാടിനെ ചെന്നുതോടുമ്പോള്‍ എന്ന പുസ്തകം വായിച്ചുകഴിഞ്ഞു.
പക്ഷെ ഇപ്പോഴെങ്ങനെയാണ് ഞാനത് എത്തിക്കുക. നീ തിര്‍ച്ചയായും
വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ്. കാടിനെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരാള്‍
നമ്മുടെ ഇടയിലുണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. ഇങ്ങനെയൊരു പുസ്തകം എന്‍റെ ചെറിയ വായനയില്‍ ആദ്യമാണ്.
കാട് നസീറിലുടെ വന്നു നമ്മളെയും കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഈ പുസ്തകത്തിലുടെ.
വന്യജീവി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ മാത്രമേ നസീറിനെ കുറിച്ച് കരുതിയിരുന്നുള്ളൂ നേരത്തെ.
ദാ ഇപ്പോഴാണറിയുന്നത്, ആ ഫോട്ടോകളൊക്കെ കാട് ഭ്രമിപ്പിച്ചു കൂടെ കൂട്ടിയ ഒരാള്‍ മതിമറന്ന് പോകുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ
ഒടുവില്‍ കാടിന്‍റെ ചില സൗന്ദര്യങ്ങള്‍ പരിഷ്കൃതരെന്നു ഗണിക്കുന്ന സമൂഹത്തിന് പകര്‍ത്തി നല്‍കിയവ മാത്രമാണ്.
കാടിനെ സ്നേഹിച്ചിരുന്നെങ്കിലും കാട്ടില്‍പോകാനിഷ്ടമാണെങ്കിലും കാടിന്‍റെ സൗന്ദര്യവും സൗഖ്യപ്പെടുത്തുന്ന
സാമീപ്യവും അനുഭവിച്ചിട്ടുണ്ടെങ്കിലും കാട് എന്‍റെ അസ്ഥിത്വത്തിന്‍റെ ഭാഗമാണെന്ന് തിരിച്ചറിവ് തരുന്നതാണ് ഈ പുസ്തകം.
ഓരോ ജീവിയോടും സസ്യങ്ങളോടും വൃക്ഷങ്ങളോടും പക്ഷികളോടും നസീര്‍ പുലര്‍ത്തുന്ന ജാഗ്രതയും ശ്രദ്ധയും ധ്യാനവും ശരിക്കും കൊതിപ്പിക്കുന്നു.
മനുഷ്യനോടെന്നപോലെ പ്രകൃതിയോടും പ്രപഞ്ചത്തോടും ആദരവോടെ നില്‍ക്കുന്ന മനുഷ്യന്‍റെ നേര്‍ക്കാഴ്ച്ച.
നസീര്‍ വിശ്വസിക്കുന്നപോലെ,
ശരിക്കും കാട് ഒരു ദേവാലയമാണ് എന്നും, കാട്ടിലേക്ക് വിനോദയാത്രകളല്ല തീര്‍തത്ഥയാത്രകളാണ് നടത്തേണ്ടതെന്നും
ഉള്ള ഒരു ഓര്‍മ്മപ്പെടുത്തലും പ്രകാശവും വായനക്കാരനും കിട്ടുന്നു. നീ തീര്‍ച്ചയായും വായിക്കണം. ഈ പുസ്തകം ഒരാത്മിയ അന്വേഷണം കൂടിയാണ്, അസ്ഥിത്വത്തിലേക്ക് നീളുന്ന ആഴമുള്ള യാത്ര.

ആസ്വാദനം എഴുതി നിന്‍റെ ഉദ്വേഗത്തെ ശമിപ്പിക്കുന്നില്ല. അല്ലെങ്കില്‍ത്തന്നെ, ഞാന്‍ കുടിച്ച വെള്ളത്തിന്‍റെ മാധൂര്യത്തെ കുറിച്ചു വര്‍ണിക്കുന്നതിനേക്കാള്‍ ആ വെള്ളത്തിലേക്ക് നിന്നെ കൂട്ടിക്കൊണ്ടുപോകുന്നതല്ലേ എളുപ്പം.

കാട് നമ്മെ ക്ഷണിക്കുന്നു ഒന്നും കൊടുക്കാനും വാങ്ങാനുമല്ല-(കൊടുക്കല്‍ വാങ്ങലുകള്‍ കാട്ടുനീതിയല്ലല്ലോ) ഹൃദയപൂര്‍വം പരസ്പരം കൈമാറാന്‍ മാത്രം.
ഹൃദയപൂര്‍വം റോണി

"കാടിനെ ചെന്നു തൊടുമ്പോള്‍"- മാതൃഭൂമി ബുക്സ്‌- എന്‍. എ. നസീര്‍


No comments:

Post a Comment