Monday, 5 December 2016

ഒരേ ടിക്കറ്റ്

ഒരേ ടിക്കറ്റ് 


നല്ല തിരക്കുള്ള ബസില്‍ ഇടികൊള്ളാതെ ഒതുങ്ങികൂടി ഒരു സീറ്റിനോട് ചേര്‍ന്നുനിന്നു. തിരക്ക് കൂടിയപ്പോള്‍ പതിയെ സീറ്റിലേക്ക് അല്പം ചാഞ്ഞു. അവിടെയിരുന്ന മാന്യനെ തൊട്ടു. "നേരെ നില്ക്കാന്‍ പാടില്ലേ?ചാഞ്ഞു നിന്നാലേപറ്റത്തുള്ളൂ?????......." പുച്ഛ സ്വരത്തിലുള്ള തെറികെട്ട് പുച്ഛമടക്കി കമ്പിയില്‍ തൂങ്ങികിടക്കുമ്പോള്‍ മനസ്സില്‍ ഇങ്ങനെ ചില വരികള്‍ നുരഞ്ഞു പൊന്തി.


                                                       

                                                       

Sunday, 25 September 2016

Friday, 9 September 2016


ഞങ്ങൾ 


ഞാന്‍ പറഞ്ഞ 'ഞങ്ങളും'
അവരുടെ 'ഞങ്ങളും' തമ്മില്‍
ഒരുപാടുകാതമന്തരമുണ്ടായിരുന്നു.
ഞാന്‍ പറഞ്ഞ 'ഞങ്ങളി'ല്‍
ഞാനും എന്റേതും 
എനിക്കുള്ളതും മാത്രം.
അവരുടെ 'ഞങ്ങളി'ല്‍
മനുഷ്യനും പ്രകൃതിയും
ആകാശവുമുണ്ടായിരുന്നു
അതില്‍ ഞാനുമുണ്ടാ
യിരുന്നതെന്നെ ലജ്ജിപ്പിക്കുന്നു.

Sunday, 28 August 2016


   വിശുദ്ധകെവിനും കരിങ്കുയിലും 



വിരിച്ചകരങ്ങളുമായി
മുട്ടിന്‍മേല്‍ വിശുദ്ധന്‍
ഇടുങ്ങിയ മുറിയുടെ ജനലഴി-
വഴി നീളുന്ന ധ്യാനനിശ്ചലമൊരു
കരത്തിനുള്ളില്‍  കൂടിനിടം
തേടുന്നു കരിങ്കുയില്‍.
കരതാരിലറിയുന്ന
ഇളംചൂടാര്‍ന്ന മുട്ടകള്‍
 അമരുന്ന ചെറിയമാറിടം
ചുണ്ടും നഖങ്ങളും.
നിത്യജീവശൃംഖലയില്‍
സ്വയം കണ്ടെത്തുന്നു കെവിന്‍.
 ഉറവുപൊട്ടുന്നു  കനിവുള്ളില്‍,
ഇനിയീ കരങ്ങളാ ചെറുമികള്‍
വിരിയുവോളം, പറക്കമുറ്റുവോളം
വെയിലിലും മഴയിലുമൊരു
ചില്ലയായ് തീരണം.
ധ്യാനനിശ്ചലം.
മഹത്താമൊരു ഭാവനയിതെങ്കിലും
നിനയ്ക്കുമോ കെവിനെ?
ഏതാണയാള്‍ ? സ്വയം മറന്നൊരാള്‍?
അതോ കഴുത്തുമുതല്‍ വിരല്‍ത്തുമ്പോളം
പേറുന്ന കഠിനവേദനയോ ?
മരവിച്ചവിരലുകള്‍, മുട്ടുകള്‍,
അതോ അയാളിലൂടെ
പടര്‍ന്നുകയറുകയോ ഭൂമി ?
അന്തരങ്ങളെല്ലാമകലുന്ന മാനസം
സ്നേഹനീര്‍ച്ചോലയില്‍
 മുങ്ങിനിവരുന്നു
ഏകനായി വിമലം.
വിസ്മരിപ്പൂ സ്വയം, കിളിയെയും.
പുഴയെ മറന്നു പുഴയരികില്‍
ആപാദചൂഡമൊരു
പ്രാര്‍ഥനയായ് തീരുന്നു:
"പ്രതിഫലേച്ഛലേശമേശാതെ
പ്രയത്നിക്കാനായെങ്കില്‍".

(ധ്യാനത്തിലാഴ്ന്ന വി. കെവിന്‍റെ കരങ്ങള്‍ക്കുള്ളില്‍ ഈശ്വരനൊരു ചെറുകിളിയായി കൂടുകൂട്ടി.  മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ പറക്കാറാകുവോളം അയാളാ ധ്യാനനിശ്ചലതയില്‍. അങ്ങനെ പ്രപഞ്ചത്തിന്‍റെ ജീവശൃംഖലയില്‍ ഒരുകണ്ണിയായി അലിഞ്ഞില്ലാതാകുന്നു.)  
   (St.Kevin and the Blackbird by Seamus Heaney   സ്വതന്ത്ര പരിഭാഷ  )

Sunday, 14 August 2016

അമ്മ

കണ്ണീര്‍ മഴയില്‍ കുതിര്‍ന്നും
കാറ്റിലുലഞ്ഞുമവള്‍
അമ്മമരച്ചുവട്ടിലണയുന്നു.
ആ സ്നേഹച്ചുമലവള്‍ക്കു
ചായാനൊരിടം,
നെഞ്ചിന്‍ കനമിറക്കാനും
അവളുടെ കണ്ണീരിനിപ്പോള്‍
പൊന്‍വില.
നെറുകയിലൊഴുകുന്ന
കാരുണ്യ കരസ്പര്‍ശം
അവളാസ്നേഹമഴയില്‍
സ്വയം കണ്ടെത്തുന്നു
കരുത്തുനേടുന്നു. 

Sunday, 7 August 2016

വീട്ടില്‍ നിന്നും മാതാപിതാക്കളും വേദപാഠക്ലാസ്സുകളില്‍അദ്ധ്യാപകരും പഠിപ്പിച്ച പ്രാര്‍ഥനകളും ജീവിത രീതികളുമായി യൌവനത്തിലേക്ക് കടക്കുമ്പോള്‍ കുറച്ചുകൂടി ദൈവത്തിലേക്ക് അടുക്കണമെന്ന്, കുറച്ചുകൂടി ആഴത്തില്‍ വളരണമെന്ന്, കുറച്ചുകൂടി നല്ല വ്യക്തികളാകണമെന്ന്,  നല്ല ക്രൈസ്തവരാകണമെന്ന് തോന്നിത്തുടങ്ങുന്നു. ക്രിസ്തുവിന്‍റെ മനസ്സിനൊത്ത് രൂപപ്പെട്ട ഒരു ജീവിതമുണ്ടാകണമെന്ന് ആഗ്രഹം ശക്തമായി തുടങ്ങുന്നു. ദൈവം പ്രചോദിപ്പിക്കുന്ന വഴികളിലൂടെ നടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അപ്പോള്‍ ചില ചോദ്യങ്ങള്‍ നമ്മെ അലട്ടാന്‍ തുടങ്ങുന്നു. സ്വയം ഉത്തരം കണ്ടെത്താന്‍ പറ്റാതെ വരുന്നു. ചോദിക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിയാതെ വരുന്നു. അപ്പോഴാണ് നമ്മള്‍ പുസ്തകങ്ങള്‍ തേടി പോകുന്നത്.
ഇവിടെയിതാ അങ്ങനെയൊരു പുസ്തകം ഭരണങ്ങാനം, ജീവന്‍ ബുക്സില്‍ നിന്നും പ്രസിദ്ധീകരിച്ചിരിക്കുന്നു: A Way of Life for Young Catholics (English). ആഴം എന്ന പേരില്‍ മലയാളത്തിലും. വളരെ ലളിതമായ ഭാഷയില്‍ യുവജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളെയും കുറിച്ച് അവതരിപ്പിച്ചിരിക്കുന്നു. ഇത് പ്രാര്‍ഥനജീവിതത്തില്‍ ഒത്തിരി ആഴപ്പെട്ടവര്‍ക്കും ആഴപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. പുതുതലമുറയിലെ യുവജനങ്ങള്‍ക്കു അവര്‍ നേരിടുന്ന- മാനസീകവും ആത്മീയവുമായ വിവിധ പ്രശ്നങ്ങളേയും സംശയങ്ങളെയും എങ്ങനെ വിജയ പ്രദമായി നേരിടാമെന്നും അവയുമായി എങ്ങനെ ദൈവത്തിലേക്ക് വളരാമെന്നും വളരെ ലളിതമായി സുന്ദരമായ ഭാഷയില്‍ മനോഹരമായ layout ല്‍  അവതരിപ്പിച്ചിരിക്കുന്നു. വലിയ theories ഒന്നും നിങ്ങള്‍ക്കിതില്‍ നിന്നും കിട്ടില്ല പക്ഷേ ഇതൊരു practical handbook ആണ്. തീര്‍ച്ചയായും ഒരു copy ഒരിയ്ക്കലും ഒരു നഷ്ടമാകില്ല.

Wednesday, 6 July 2016

                              വികസനം 

വീതികൂടിയ ഹൈവേകളും 
അതിന്‍റെ വശങ്ങളില്‍
മാനം മുട്ടുന്ന കെട്ടിടങ്ങളും
വില്ലകളും മാളുകളും
മാലിന്യം കൂട്ടിയിടാന്‍
പൊതുസ്ഥലങ്ങളും,
 പറ്റിയാല്‍ ഗ്രാമങ്ങളും
മാലിന്യം വഹികളായി
പുഴകളും തോടുകളു-
മുണ്ടായാല്‍
പണിയെടുക്കാന്‍ പരദേശികളും
വിദേശബാങ്കില്‍
നിക്ഷേപങ്ങളും സ്വദേശബാങ്കില്‍
കോടികടങ്ങളും
പൊക്കിപറയാന്‍ മാധ്യമങ്ങളു-
മുണ്ടായാല്‍
എതിര്‍ത്തൊരു വാക്കുരിയാടിയാല്‍
പതിക്കാനായി
വികസന വിരുദ്ധനെന്നോര്
മുദ്രയുമുണ്ടായാല്‍
മോഷണത്തെ മാമ്മോദീസ-
മുക്കിയ ഭരണമെന്ന
പുതിയ തന്ത്രത്തിന്‍റെ വെള്ള-
വസ്ത്രങ്ങളുമുണ്ടായാല്‍
നമ്മളതിന്നു വികസനമെന്ന പേരു ചൊല്ലും  

Sunday, 3 July 2016


സമ്പാദ്യം

ശരിയാണ്, ജീവിതത്തില്‍ വെട്ടിപ്പിടിച്ചതും സ്വന്തമാക്കിയതും
സ്വരുകൂട്ടിയതുമൊക്കെ ശേഖരിച്ചുവയ്ക്കുന്നത് ഓട്ടപാത്രത്തിലാണെന്ന്
വളരെ  വൈകിയെ അറിയൂ. എന്തിനുവേണ്ടിയാണ് ശേഖരിച്ചത് എന്നു പോലും
ഓര്‍ത്തെടുക്കാനാകുന്നില്ല. ചിന്തകള്‍ വളരെ സാവധാനം അയാളിലൂടെ
കടന്നുപോയി. വക്കീലിന്‍റെ കുരുട്ടു ബുദ്ധിയല്ല, എല്ലാം
കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്നതു നോക്കിനില്‍ക്കുന്ന ഒരു
നിസ്സഹായന്‍റെബുദ്ധിമാത്രമേ ഇപ്പോള്‍ അയാള്‍ക്കുള്ളൂ.
ആരോഗ്യമുള്ള കാലത്ത് അയാള്‍ പ്രതാപിയായഒരു  ക്രിമിനല്‍
വക്കീലായിരുന്നു ഭാര്യയ്ക്കും സര്ക്കാര്‍ വകുപ്പില്‍ ഉയര്ന്ന ഉദ്യോഗം.
ഇതിനിടയില്‍ പിറന്ന ഒരേ ഒരുമകന്‍ വേണ്ടത്ര ശ്രദ്ധയോന്നുമില്ലാതെ, കൂടുതല്‍
സമയവും ബന്ധുക്കള്‍ക്കൊപ്പവും വളരെ കുറച്ചുനേരമാത്രം
അവരോടൊപ്പവും വളര്‍ന്നു വന്നു. പണ്ടത്തെ ആള്‍ക്കാര്‍ പറയുന്നപോലെ ഈ
വയല്‍ചെടിയൊക്കെ വളരുന്ന കണക്ക് ...
രണ്ടുപേരും നല്ലവരുമാനമുള്ളവരും അഭിമാനികളുമായിരുന്നതിനാല്‍
വേണ്ടത്ര ഈഗോയും അനൈക്യവും അവര്‍ക്കിടയിലുമുണ്ടായിരുന്നു.
അതൊക്കെ പേറിയതാകട്ടെ  മുറിപ്പെട്ട ബാല്യത്തിന്‍റെ തളര്‍ന്ന ചുമലുകളും.
ചിന്തകളെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ അയാള്‍ കുഴങ്ങി:
എന്തിനായിരുന്നു ഭാര്യയോട് പിണങ്ങി കഴിഞ്ഞത്?
സ്നേഹത്തിന്‍റെകള്ളനാണയങ്ങളുടെ പിന്നാലേ പാഞ്ഞത്? മകന്‍റെ നെറുകയില്‍
സ്നേഹപൂര്‍വം നല്‍കാതെപോയ ചുംബനങ്ങളുടെ ഭാരം നെഞ്ചില്‍ വിങ്ങുന്നു.
സമ്പാദിച്ചുകൂട്ടിയതോ ബന്ധുജനങ്ങളെന്ന വര്‍ഗവും കൈക്കലാക്കി...  
ചിന്തകളയാളെ മദിച്ചുകൊണ്ടിരുന്നു. വിദൂരതയിലേക്കുനോക്കി
നെടുവീര്‍പ്പിട്ടിരിക്കുന്ന ഭാര്യയെ നോക്കിയപ്പോള്‍ അയാളിലൊരു നടുക്കം.
ഇത്രയും കാലമായിട്ടും ഇവളെ ഒന്നു ശ്രദ്ധിച്ചിട്ടിലല്ലോ?
ഇവളുടെ സൌന്ദര്യം, ഇഷ്ടങ്ങള്‍, ആശയങ്ങള്‍ അഭിപ്രായങ്ങള്‍, ആന്തരിക പ്രഭ
ഒന്നും താന്‍ ശ്രദ്ധിച്ചിട്ടില്ല. ഒരിക്കല്‍ പോലും
സ്നേഹപൂര്‍വമൊരുവാക്കുരിയാടിയിട്ടില്ല. താനെപ്പോഴും സ്വന്തം
ലോകത്തായിരുന്നല്ലോ?
  "മോനെത്തിയില്ലല്ലോ" എന്ന ഭാര്യയുടെ ശബ്ദമാണയാളെ
വിളിച്ചുണര്‍ത്തിയത്. എന്തൊക്കെയോ ചെറിയ കാര്യങ്ങള്‍ക്കാണു മകന്‍
അയാളെ ചീത്ത പറഞ്ഞ് രാവിലെ ഇറങ്ങിപ്പോയത്.  മകനെന്താണങ്ങനെ
പെട്ടെന്നു ചൂടാകുന്നത് ? വീണ്ടുമയാള്‍ ചിന്തകളിലേക്ക് വഴുതിവീണു. താനും
ഈ പ്രായത്തിലിങ്ങനെയായിരുന്നോ? അതോ മകനു നിഷേധിക്കപ്പെട്ട
സ്നേഹത്തിന്‍റെ പ്രതികാരമാണോ മകന്‍റെ ഈ പെരുമാറ്റം.
ഒരിത്തിരി പരിഗണനയും സ്നേഹവും ഇപ്പോള്‍ ആയളും  കൊതിക്കുന്നുണ്ട്.
പക്ഷേ ഒരുപാട് സമ്പാദിച്ചെങ്കിലും ഇതൊന്നും ശേഖരിക്കാനും കൊടുക്കാനും,
അങ്ങനെ ഒന്നു ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലല്ലോ. ആകുമായിരുന്ന
കാലത്ത് ഇത്തിരി കനിവു ആരോടും കാട്ടിയിട്ടില്ല, ഏക മകനോടു പോലും.
എല്ലാവരോടും ഒരുതരം പുച്ഛമായിരുന്നു . ഉള്ളിലെ ശൂന്യത ഒരുതരം
വെറുപ്പായി പുറത്തു വന്നിരുന്നു.......
മകന്‍റെ കാല്‍പ്പെരുമാറ്റം അയാളെ വീണ്ടും ചിന്തകളില്‍
നിന്നുണര്‍ത്തി.   അയാളെ അതിശയിപ്പിച്ചുകൊണ്ടു മകനയാളുടെ
അരികിലിരുന്നു. അവര്‍ രണ്ടുപേരും ഒരേതരം പൊള്ളലുകളിലൂടെയും
പൊള്ളത്തരങ്ങളുടെ ഭാരങ്ങളിലൂടെയും ഉല്‍ശൂന്യതയുടെ
മരുഭൂമികളിലൂടെയും അപ്പോള്‍  ഇടറി നീങ്ങുകയായിരുന്നു.
ഒരിക്കലും തിരികെ കൊടുക്കാനാകാത്ത മകന്‍റെ ബാല്യ
കൌമാരങ്ങള്‍,നിഷേധിക്കപ്പെട്ട സ്നേഹം.  നിഷേധിക്കപ്പെട്ട സ്നേഹത്തിന്‍റെ
വേനല്‍ വറുതി തന്‍റെ മകനെ ഈ പരുവത്തിലാക്കിയത് അയാളപ്പോളറിഞ്ഞു.
ആ മിഴികള്‍ നിറഞ്ഞൊഴുകി. മകനാകട്ടെ തന്നെ നയിച്ച ഏതോ
ഒരുല്‍പ്രേരണയാല്‍ അയാളുടെ പാദങ്ങളിലൂടെ കരമോടിച്ചുകൊണ്ടിരുന്നു.
വീട്ടാകടമായി മകനും ഭാര്യയും ചൊരിയുന്ന കനിവും കരുണയും  അയാളുടെ
ഉള്ളില്‍ പേമാരിയായി പെയ്തിറങ്ങി.
അപ്പോഴവരുടെ നയനങ്ങള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ആ
കുത്തൊഴുക്കില്‍ അവരുടെ ഉള്ളിലെ എല്ലാ സ്വാര്‍ഥതയും ദു:ഖങ്ങളും
സങ്കടങ്ങളും മുറിവുകളുമൊക്കെ ഒഴുകിപ്പോയി. ഉള്‍ശൂന്യതയിലേക്ക്
നിറയുന്ന സ്നേഹപ്രവാഹം അവര്‍ തിരിച്ചറിഞ്ഞു. കണ്ണീരില്‍ മുങ്ങി അവര്‍
സ്നേഹത്തിന്‍റെ തീരത്തേക്ക് നീന്തികയറി.






Sunday, 26 June 2016

രാമഴയില്‍ 


കറുത്തിരുണ്ട രാത്രിയില്‍
തിമിര്‍ത്തു പെയ്തമഴയില്‍
വാക്കുകളുടെ ഇടിയും മിന്നലും
ചിതറിപ്പരന്നു.
വീശിയടിച്ച കാറ്റവയെ
നാലുപാടും തൂത്തെറിഞ്ഞു.
ഇളകിമറിയുന്ന കടലിലും
കുത്തിയൊഴുകുന്ന പുഴയിലും
പെരുവഴിയിലും പുരമുകളിലും
ഉഴുതുമറിച്ചിട്ടിരിക്കുന്ന പാടങ്ങളിലും
പാതയോരങ്ങളിലും അവ പതിച്ചു.
തിമിര്‍ത്തു പെയ്ത മഴയോടൊപ്പം
ആകാശവിതാനങ്ങളില്‍ നിന്നു
വാക്കുകളും ചിന്നിച്ചിതറി
മനസ്സിന്‍റെ ഇടവഴികളിലവ
മിന്നിത്തിളങ്ങി
മഴയിലലിഞ്ഞ , കുതിര്‍ന്നൊരു
മണ്ണുടല്‍ വിണ്‍നാദം   

ഒറ്റനിറം 

വര്‍ണാഭമാര്‍ന്ന ഈ ഭൂമിയില്‍
അവരറിയാത്ത കാരണങ്ങളാല്‍
ചിലരൊറ്റ നിറത്തില്‍
കുടുങ്ങിപ്പോകുന്നു 

Sunday, 19 June 2016

നിത്യത 

ഇഴചേര്‍ന്ന
കണികകള്‍
മഴയായി പതിക്കുന്നു
ഒന്നായി തീരും
നമ്മളും.  

Tuesday, 14 June 2016


കാലം തെറ്റിയെത്തുന്ന മഴ


കാലചക്രത്തിനുമുമ്പെ പായുന്ന
കാലത്തിനൊപ്പമെത്താനാവാതെ
മഴ കിതച്ചു,
നിനക്കു പരിഭവം:
കാലം തെറ്റിയെത്തുന്ന മഴ

Sunday, 5 June 2016

മഴപെയ്ത്തിനു ശേഷമീ
മരപ്പെയ്ത്തും 
പെയ്തിറങ്ങുന്ന മഴ
നേരിട്ടും ഒരുപാടലച്ചിലി
നൊടുവിലും
സമുദ്രം പുല്‍കുന്നു

Thursday, 2 June 2016

തിരികെ


എല്ലാവരും പരസ്പരം മത്സരിച്ചുവില്പന നടത്തിയിട്ടും
ആര്‍ക്കും സംതൃപ്തി കണ്ടെത്താനായില്ല.
ഒന്നുമില്ലാത്തവരൊക്കെ
ആനന്ദത്തോടെ, സ്നേഹത്തോടെ ജീവിച്ചു.
എല്ലാം നശിച്ചിട്ടൊന്നുമില്ലാതായവരുടെ
കണ്ണതുകണ്ടുതുറന്നു.
അപ്പോഴേക്കും അവരുടെ കാലുകള്‍
കുഴിക്കരികിലായിരുന്നു.
പിന്നെ ചെറുമികള്‍ പതിയെ തിരികെ നടന്നു
പച്ചപുതയ്ക്കാന്‍  മരങ്ങള്‍ നട്ടു
അവ വളര്‍ന്നിട്ടങ്ങനെ കാടുവളര്‍ന്നു,
പുഴകള്‍ പിറന്നു, ജീവനുണ്ടായി
പ്രകാശം നിറഞ്ഞു.
കാര്‍ന്നോമ്മാരുടെ തെറ്റുകള
വര്‍ക്കൊപ്പംനശിച്ചു.
നമ്മുടെ നാടിനു നന്മവരുത്താന്‍
നമ്മള്‍തന്നെ തുടങ്ങേണം.  

Sunday, 8 May 2016

അമ്മയുടെ പിറന്നാള്‍
എന്നാണെന്ന് അമ്മ പറഞ്ഞിട്ടില്ല
ഞാനൊട്ടു ചോതിച്ചിട്ടുമില്ല
അമ്മക്കത് അറിയുമോ ആവോ ?
എന്‍റെ പിറന്നാള്‍ അമ്മ നേരത്തേ
ഓര്‍ക്കും വിളിക്കും.
സമ്മാനങ്ങള്‍ കരുതും.
അമ്മയുടേത് എന്നാണാവോ?
അമ്മയുടെ പിറന്നാള്‍  ഒരു പ്രത്യേക ദിനമല്ല
മറിച്ച് എല്ലാദിനവും അമ്മ പിറക്കുന്നു.
അമ്മ എന്നും നിലനില്‍ക്കുന്നു.

Sunday, 1 May 2016



ഇന്ന് ലോക തൊഴിലാളി ദിനം



Saturday, 30 April 2016

വലിയ ചിറകുള്ള പക്ഷികള്‍

"നിശബ്ദത. ഒരു ചെറു ചീവീടിന്‍റെയോ തവളയുടെയോ ശബ്ദം കേള്‍ക്കാനില്ല. കിളികളുടെ സംഗീതമില്ലെന്നു മാത്രമല്ല ഒരു കാക്കയെ പോലും കാണ്മാനില്ല. കളകളാരവത്തോടെ പുഴഒഴുകുന്നുണ്ടെങ്കിലും തുണി അലക്കാന്‍  പോലും ആരും ആ വെള്ളം ഉപയോഗിക്കാറില്ല. ദൂരെ നാടുകളില്‍ നിന്നും വിലക്കു വാങ്ങുന്ന കുപ്പി വെള്ളവും ഭക്ഷണവുമാണ് എല്ലാവര്ക്കും ആശ്രയം. ശുദ്ധവായൂ ശ്വസിക്കാനില്ലാത്തതിനാല്‍ മിക്കവരും തന്നെ കൈയില്‍ ഒരു ചെറു സിലണ്ടറുമായിട്ടാണ് നടക്കുന്നത്. എങ്ങും കൊടിയ നിശബ്ദത..... ഘോരമായ ശാന്തത... ഭീകരമായ അനിശ്ചിതത്വം.... "
           ഇതെന്താണ് ? എവിടെയാണ്? എന്നല്ലേ? ഇങ്ങനെ പോയാല്‍ നമ്മുടെ അവസ്ഥ ഇതിലും ദയനീയമായിരിക്കും. ഇപ്പോള്‍ തന്നെ അല്പം ചൂട് കൂടിയിട്ടു സഹിക്കാന്‍ പറ്റുന്നില്ല. ലാഭ നഷ്ടങ്ങളുടെ കണ്ണുകളിലൂടെ ലോകത്തെ ചുറ്റുമുള്ളവരെ കാണാന്‍ തുടങ്ങിയ കാലം മുതല്‍ എല്ലാത്തിനെയും നമ്മള്‍ അനിയന്ത്രിതമായി ചൂഷണം ചെയ്തു തുടങ്ങിയിരുന്നു. ഇതൊക്കെ പറയാന്‍ കാരണം. ഡോ. ബിജുവിന്‍റെ 'വലിയ ചിറകുള്ള പക്ഷികള്‍' എന്ന സിനിമയാണ്. വേറിട്ട കാഴ്ചപ്പാടുള്ള മാറി നടക്കാന്‍ മാറി ചിന്തിക്കാന്‍ പരിശ്രമിക്കുന്ന സിനിമാക്കാരന്‍റെ വിലപിടിപ്പുള്ള സിനിമ. നാടകീയത തെല്ലുമില്ലാത്ത, ഭാവനയെയും യഥാര്‍ത്യത്തെയും  വേര്‍തിരിക്കാന്‍ പ്രയാസം തോന്നും. ഒരു ലൈവ് പ്രോഗ്രാം പോലെയും തോന്നിയെക്കാം. എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ കീടനാശിനി പ്രയോഗത്തിലൂടെ ഒരു തലമുറയിലെ കുട്ടികളില്‍ ഭൂരിഭാഗത്തിനും മാരകമായ രോഗങ്ങള്‍ പിടിപെട്ട കാസറഗോഡന്‍ ഗ്രാമത്തിന്‍റെ കഥ, അവിടത്തെ കുട്ടികളുടെ ദുരിതത്തിന്റെ കഥ സിനിമയാക്കാന്‍ പരിശ്രമിച്ച പ്രിയപ്പെട്ട ഡോ. ബിജുവിന് നന്ദി.
  അധികാര വര്‍ഗത്തിന്‍റെ  സ്വാര്‍ഥതയും കോര്‍പ്പറേറ്റ് കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും സാധാരണ ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാത്ത നിലപാടുകളുമൊക്കെ നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. കോടതിയില്‍ വച്ച് ദുരിത ബാധിതര്‍ക്ക് വേണ്ടി വാദിക്കുന്ന വക്കീല്‍ പറയുന്ന വാക്കുകള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ നിങ്ങളുടെ നഷ്ടമെന്താണ് എന്ന കോടതിയുടെ ചോദ്യത്തിന് കമ്പനിയുടെ വക്കീല്‍ പറയുന്നു: പതിനായിരം കോടിരൂപയുടെ നഷ്ടം. സര്‍ക്കാരിന് അയ്യായിരം കോടിരൂപയുടെ നഷ്ടം.എന്‍ഡോസള്‍ഫാന്‍ നിരോധിച്ചില്ലെങ്കില്‍ നിങ്ങളുടെ നഷ്ടമെന്താണ് എന്ന കോടതിയുടെ ചോദ്യത്തിന് പരാതിക്കാരുടെ വക്കീല്‍ പറയുന്നു: "It is not a matter of monitary loss. It is a loss of humanity. and it cause the lives of many innocent people. My Lord, we really don't know how to price their lives".
ദുരിത പര്‍വങ്ങളിലൂടെയാണ് ക്യാമറ ചലിക്കുന്നതെങ്കിലും ഒടുവില്‍ എല്ലാം ഒന്നു കലങ്ങി തെളിയുമെന്നും എല്ലാം നേരെയാക്കാന്‍, നന്‍മയിലൂടെ ചരിക്കുന്നവര്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും അതില്‍ ഒരാള്‍ നമ്മളാണെന്നും ഈ സിനിമ നമ്മെ ഓര്‍മിപ്പിക്കും. ഉള്ളിലെവിടെയോ പ്രതീക്ഷയുടെ, പ്രത്യാശയുടെ ഒരു തിരി നാളം അവശേഷിപ്പിച്ചിട്ടാണ് ചിത്രം അവസാനിക്കുന്നത്. തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം.


Thursday, 28 April 2016

          ഒറോത 


     

         "ചെമ്പേരി പുഴയുടെ തീരത്ത് ഇരുന്നു ഒറോതയെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു. ഒറോതയെ ഓര്‍ത്താല്‍ കരയാതിരിക്കാനാവില്ല. ഒറോതയെ ഓര്‍ക്കാതിരിക്കാന്‍ അത്രത്തോളം കൂടി ആവില്ല". കാക്കനാടന്‍റെ 'ഒറോത' തുടങ്ങുന്നതും തീരുന്നതും ഈ വരികള്‍ കൊണ്ടാണ്. അതേ ഒറോതയെ വായിച്ചാല്‍ കരയാതിരിക്കാനാവില്ല. 'ഒറോത' ഓര്‍ത്താല്‍ കരയാതിരിക്കാനാവില്ല. അത്രക്കും ഹൃദയ സ്പര്‍ശിയാണ് ഒറോത. കാക്കനാടനെ വായിക്കാന്‍ ഇത്രയും താമസിച്ചു പോയത് വലിയ തെറ്റ് തന്നെ. മലബാര്‍ കുടിയേറ്റത്തിന്‍റെ പച്ചയായ യഥാര്‍ത്യങ്ങള്‍  ഇത്ര പച്ചയായ വാക്കുകളില്‍ ചിത്രീകരിച്ചിരിക്കുന്നത് ഒറോതയെന്ന  സ്ത്രീയുടെ ചലനങ്ങളിലൂടെ യാണ്. ആദ്യകാല കുടിയേറ്റക്കാരുടെ മനസ്സാണ് ഒറോത. ഒരേ ദാരിദ്ര്യവും മറ്റു ജീവിത സാഹചര്യങ്ങളും അനുഭവിച്ചിരുന്നവര്‍ ഒരുമിച്ച് നാടുവിട്ടു ദൂരങ്ങള്‍ താണ്ടി എത്തിച്ചേര്‍ന്ന പുതിയ ദേശത്തു ഒരേ മനസ്സോടെ ഒരുമിച്ച് കഠിനാധ്വാനം ചെയതത്തിന്‍റെ ഫലമാണ് ആ നാട്ടിലെ ഇന്നത്തെ സമൃദ്ധി.മലബാര്‍ എനിക്കും ഒരുമയുടെയും ഐക്യത്തിന്‍റെയും അനുഭവമാണ് ഈയുള്ളവനും സമ്മാനിച്ചിട്ടുള്ളത്. മനുഷ്യനെ നശിപ്പിക്കാം പക്ഷേ തോല്‍പ്പിക്കാനാവില്ല എന്ന സത്യം ഹെമിംഗ് വേ യുടെ കിഴവനും കടലും വായിക്കാതെ തന്നെ തിരിച്ചറിഞ്ഞിട്ടുള്ളവരാണ് മലബാറിലെ കുടിയേറ്റ ജനത. പ്രകൃതിയും മനുഷ്യനും രോഗങ്ങളും കലാവസ്ഥയും ഒന്നും അവരുടെ ജീവിക്കാനുള്ള ആവേശത്തെ തകര്‍ത്തില്ല. തകര്‍ക്കാനവയ്ക്ക് കഴിഞ്ഞില്ല എന്നതാണു യഥാര്‍ഥ്യം. ഒറോതയിലൂടെ കാക്കനാടന്‍ വരച്ചിടുന്നത് കുടിയേറ്റ ജനതയുടെ ഈ തോല്‍ക്കാത്ത മനസ്സും അവരുടെ അപരനോടുള്ള കരുതലും ആണ്.ഒറോതയെന്ന നോവല്‍ എന്‍റെയും മിഴികള്‍ ഈറനണിയിക്കുന്നു. ഈ നോവലിന് ലഭിച്ച അവാര്‍ഡുകളെക്കാളുപരി ആ വാക്കുകള്‍ക്ക് ഇന്നും നമ്മുടെ ഉള്ളിലെ നന്മകളെ തട്ടിയുണര്‍ത്താന്‍ കഴിയും എന്നതാണു അതിന്‍റെ മഹത്വം. കാക്കനാടന് നന്ദി.

Tuesday, 26 April 2016

കുയിലും കാക്കയും


സുന്ദരിയായ പാട്ടുകാരിയാണ്
കുയിലെങ്കിലും
 മുട്ടവിരിയണമെങ്കില്‍
കാക്ക തന്നെ ശരണം.

Monday, 18 April 2016

"സഹോദരാ, എന്‍റെ  ഹൃദയം തകര്‍ന്നിട്ടില്ല. ജീവിതം എല്ലായിടത്തും ജീവിതം തന്നെ. നമ്മിലുള്ള ജീവിതം നമ്മുക്കു പുറത്തുള്ള എന്തിലെങ്കിലുമല്ല. ആളുകള്‍ എല്ലായ് പ്പോഴും എന്‍റെയടുത്തുണ്ടാകും. ആളുകള്‍ക്കിടയില്‍ ഒരു മനുഷ്യനായിരിക്കുകയും എന്തൊക്കെ പീഡനങ്ങലേല്‍ക്കേണ്ടി വന്നാല്‍ തന്നെയും ഒരു മനുഷ്യനായി എന്നത്തേക്കും തുടരുകയും ചെയ്യുക -ഇതാണ് ജീവിതം. ഇതാണ് ജീവിതത്തിന്‍റെ കര്‍ത്തവ്യം.  ഞാനിതു തിരിച്ചറിഞ്ഞു. സ്നേഹിക്കാനും വേദനിക്കാനും സഹിക്കാനും ആഗ്രഹിക്കാനും സ്മരിക്കാനും കഴിയുന്ന ഒരു ഹൃദയം എന്നിലിപ്പോഴും  അവശേഷിക്കുന്നു".

(ദേസ്തയോവ്സ്കി  സൈബീരിയയിലേക്ക്  കഠിനതടവിന് വിധിക്കപെട്ട് പോകുമ്പോള്‍ സഹോദരന്‍ 
മിഖായേലിന് എഴുതിയ കത്തില്‍ നിന്ന്) 

തിര 

കത്തുന്ന വെയിലില്‍
തിളങ്ങിനില്‍ക്കുന്ന
നെല്‍ച്ചെടികളെ ഇളങ്കാറ്റു
 തഴുകുമ്പോള്‍
ഒരു തിരയിളക്കം

വഴിവിളക്ക് 


ഇരുളടഞ്ഞ വഴികളില്‍
ഇത്തിരി പ്രകാശവുമായി വഴിവിളക്ക്
എത്രയോ യാത്രികരുടെ വെളിച്ചം.
എന്‍റെ വഴിയില്‍ ഒരിക്കല്‍ നീ.

Wednesday, 6 April 2016

പുഴയിലെ കല്ലിന്
ഒഴുക്കിനെ അറിയാമെന്ന്.
ഒഴുക്കിനൊ?

                     കാലം


ആഴത്തിലേക്കു പതിക്കുന്ന
ജലപാതത്തിനരികില്‍
ഒഴുകിപ്പോകുന്ന വെള്ളവും
നോക്കിയിരിക്കുന്നു.
അതിലേക്കു ചാടിമരിക്കാ
നെനിക്കു ഭയം
തീരത്തെ വെറുമൊരു
കാഴ്ചക്കാരന്‍ മാത്രം ഞാന്‍  

Thursday, 24 March 2016

ഹൃസ്വം 


ഒരുപിടി ധൂളി 

ചെറുകാറ്റു 
ചിതറിപരക്കുന്നു
ചുറ്റും 
നിര്‍മ്മല സൌഹൃദം

എന്റെയിന്ത്രിയങ്ങളുടെ
പൊള്ളലുകളെയും തണുപ്പിക്കുന്ന
നിന്റെ നിര്‍മ്മലസൌഹൃദം
എന്നിലേക്കെന്നപോലെ
എല്ലാവരിലേക്കും ഒഴുകിയെങ്കില്‍ ,
ഞങ്ങളുടെ ചെറുപ്പക്കാര്‍ എത്രയോ
നന്‍മനിറഞ്ഞവരായേനെ.
ഞങ്ങളുടെ കൊച്ചുസഹോദരിമാര്‍ക്ക്
വഴിതെറ്റാതെയും ശരീരത്തിന്‍റെ
ഇടര്‍ച്ചകളെ അതിജീവിക്കാനും കഴിഞ്ഞേനെ.
വിശാലമായ സുഹൃദയം
 ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ .
ഭൂമിയായ ഭൂമിയിലെ മനുഷ്യനേറ്റ മുറിവുകളൊക്കെ നിര്‍മ്മല സൌഹൃദം കൊണ്ട് സൌഖ്യപ്പെടാവുന്നതേയുള്ളൂ.
മാതാപിതാക്കളും മക്കളും പങ്കാളിയും സഹോദരങ്ങളുമൊക്കെ മുറിപ്പെടുത്തിയ ഒരാളെ മറ്റേത് ബന്ധം കൊണ്ട് എന്നതിനേക്കാള്‍ സൌഹൃദം കൊണ്ട് സൌഖ്യപ്പെടുത്താം. ക്രിസ്തു പഠിപ്പിച്ചതതാണ് ശിഷ്യരെ സ്നേഹിതരെന്നു വിളിച്ചു.
സ്നേഹിതര്‍ക്കായി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല എന്നു പഠിപ്പിച്ച ആള്‍ സ്വയം നല്കി. സ്വജീവന്‍ അര്‍പ്പിച്ച് സൌഹൃദത്തിന്‍റെ, സ്നേഹത്തിന്റെ വില വേദനയാണെന്ന്, അത് വലുതാണെന്ന് കാണിച്ചുതന്നു. 

Monday, 21 March 2016

Where do I stand?

I was just in managing
their money.
But... still…
At the end the One
Pointed the finger:
You’ve valued money
more than man.
Oh the time that fell down
to the abyss never returns.
Oh, when can I throw the specs of profit?
Or can I cross the fence of justice



Thursday, 17 March 2016

ജനുവരി-27.
പ്രിയമുള്ള മരിയ,
ഞങ്ങളുടെ കൂട്ടത്തിലുള്ള മൂന്നുപേരുടെ ശരീരങ്ങള്‍ മണ്ണില്‍ പുതഞ്ഞിരുന്നരീതിയില്‍ ഇന്നുരാവിലെ ഞങ്ങള്‍ കണ്ടെത്തി. അവരുടെ
കാലുകള്‍ മഞ്ഞുപാളികളില്‍ നിന്നു നീണ്ടുനിന്നിരുന്നു. അങ്ങനെയാണ് ഞങ്ങളവരെ കണ്ടെത്തിയത്. ആ മൂന്നു സൈനികര്‍ക്കൊപ്പം ഒരു വിമതന്‍റെ ശരീരവും ഉണ്ടായിരുന്നു. അതും തണുത്തുറഞ്ഞ രീതിയിലായിരുന്നു. അയാളുടെ കാലുകളില്‍ ഷൂസോ ശരീരത്ത് കമ്പിളിയോ ഉണ്ടായിരുന്നില്ല. വേനല്‍ക്കാലങ്ങളില്‍ ധരിക്കാറുള്ള
ഒരു കാക്കിയുടുപ്പു മാത്രമായിരുന്നു അയാളുടെ വസ്ത്രം. മുറിവേറ്റിരുന്ന അയാള്‍ സൈനികരുടെ അടുത്തേക്ക് ഇഴഞ്ഞെത്തിയതാണ് എന്നു വ്യക്തമാണ്. അങ്ങനെ തണുപ്പകറ്റാനായി  അവര്‍ നാലുപേരും (കരങ്ങളൊക്കെ ചേര്‍ത്തു) ആലിംഗനബദ്ധരായിട്ടാണ് കിടന്നിരുന്നത്. മരണമുഖത്ത് അവര്‍ ശൈത്യത്തോട് പൊരുതുന്ന, ജീവിക്കാന്‍ ആഗ്രഹിക്കുന്ന പോരാളികള്‍ ആയിരുന്നു, പച്ച മനുഷ്യരായിരുന്നു. പ്രിയപ്പെട്ട മരിയ, ഈ പോരാട്ടങ്ങള്‍ എന്തിന് വേണ്ടിയാണ് എന്നു അറിഞ്ഞിരുന്നെങ്കില്‍.

(Fratricides എന്നNikos kazanthazakis ന്‍റെ നോവലിലെ Lionidas എന്ന കഥാപാത്രം മരിയയ്ക്കായെഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്ന്.)
   

Saturday, 5 March 2016

ജനുവരി 29.
പ്രാണസഖി, ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. ബുദ്ധിക്ക് നിരക്കാത്ത,വ്യത്യസ്തമായ ഒരു സ്വപ്നം.  ആ സ്വപ്നത്തിന്‍റെ അര്‍ത്ഥം എനിക്കറിയില്ല.അതില്‍ കണ്ട കലഹിക്കുന്ന ചെറുമീന്‍ ഞാനാണ് എന്ന പോലെ അതെന്നെ വല്ലാതെ ഉലയ്ക്കുന്നു.
ഞാനപ്പോള്‍ ആഴക്കടലില്‍ എവിടെയോ ആയിരുന്നു. ഒരു ചെറുമീന്‍ ദൈവത്തോട് കലഹിക്കുന്നത് എനിക്കു കേള്‍ക്കാമായിരുന്നു.
ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്‍റെ തുറന്നടയുന്ന വായ് ശ്രദ്ധിച്ചപ്പോള്‍ ഒരു ഊമയുടെ സംസാരം മനസ്സിലാകുന്ന പോലെ അതു പറയുന്നതെന്തെന്ന് എനിക്കു മനസ്സിലായി.
സ്ഫോടനാത്മകമായി അതിന്‍റെ ശകാരവാക്കുകള്‍ എന്‍റെ തലക്കുള്ളില്‍ മുഴങ്ങി കേട്ടു. ദുര്‍ബലവും പരിക്കേറ്റതുമായ അതിന്‍റെ ചിറകുകള്‍ (ചെകിളകള്‍) ഉയര്‍ത്തി
അത് ദൈവത്തോട് കലഹിച്ചു: അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കല്ല, ശരിയുടെ പക്ഷത്തു നില്‍ക്കുന്നവര്‍ക്കാണ് നീ ബലം നല്കേണ്ടത്.
അതാണ് ദൈവത്തിന്‍റെ ശരിയായ അര്‍ത്ഥം. ഏതോ വലിയ മത്സ്യം അതിനോട് നീതികേട് കാണിച്ചിട്ടുണ്ടാകണം.
അവള്‍ അപ്പോള്‍ ദൈവത്തിലേക്ക് ശിരസ്സുയര്‍ത്തി ദൈവമവള്‍ക്കു മറുപടി നല്‍കി. പക്ഷേ അപ്പോഴും വാക്കുകള്‍ തിരിച്ചറിയാനോ ആ ശബ്ദം കേള്‍ക്കാനോ എനിക്കു കഴിഞ്ഞില്ല.
അലറുന്ന തിരമാലകള്‍ അവള്‍ക്കു മീതെ വീശിയടിക്കുന്നതും അപ്പോഴൊക്കെ അവള്‍ കുതറി മാറിക്കൊണ്ടിരിക്കുന്നതും മാത്രമേ എനിക്കു കാണാന്‍ കഴിഞ്ഞുള്ളൂ.
പക്ഷേ വീണ്ടും തിരകള്‍ അടങ്ങുമ്പോള്‍ അവള്‍ ശിരസ്സുയര്‍ത്തി പഴയ പരാതി തന്നെ ആവര്‍ത്തിക്കുന്നത് എന്‍റെ ശിരസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു:
"അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കല്ല, ശരിയുടെ പക്ഷത്തു നില്‍ക്കുന്നവര്‍ക്കാണ് നീ കരുത്തുനല്കേണ്ടത്  അതാണ് ദൈവത്തിന്‍റെ ശരിയായ അര്‍ത്ഥം."  

[The Fratricide (ഭ്രാതൃഹത്യ) എന്ന നികോസ് കസന്തസാകിസിന്റെ നോവിലില്‍ ലെയോണിദാസ് തന്‍റെ സ്നേഹിത മരിയയ്ക്ക് എഴുതിയ ഡയറിയില്‍ നിന്നും. ]

Saturday, 27 February 2016

ആരാധന 

തിരിയും വിരിയും 
തിരശ്ശീലകളും 
ലയവും താളവും ശ്രുതിയു
മൊന്നുമായിരുന്നില്ല 
ആരാധനനേരമവരെ 
യലട്ടിയത് :
ചുറ്റുമുള്ളവരുടെ ഉള്ളിലെ 
ഉലയുന്ന തിരിനാളങ്ങൾ 
അണയുമോ എന്ന 
പരിഭ്രമമായിരുന്നു.  

Wednesday, 10 February 2016

4.തീ 

ഈ ചാരത്തില്‍
തീയുണ്ടെന്നുള്ളത്
വലിയ സാധ്യത

5.നോമ്പ് (2)

ചാരം
ജ്വലിക്കുന്ന
അഗ്നിയായി
ഉയിർപ്പിക്കപ്പെടണം.
നോമ്പുകാല ചിന്തകൾ


3.വിഭൂതി

ഒരിക്കൽ കേൾക്കാതെ
പറയപ്പെടുന്നവ
ഇന്ന് കേൾക്കാനായി
പറയുന്നു.
ഒരിക്കല്‍ കൊള്ളാതെ കൊള്ളുന്നത്
ഇന്ന് തിരുനെറ്റിയില്‍ പൂശുന്നു:
'നീ ദാ ഇത്തിരി പൂഴിമാത്രം'.
2.നോമ്പ് (1)

ദൈവത്തിലേക്കു
മടങ്ങാന്‍.
ആദ്യപടി മണ്ണ്,
 പ്രകൃതി 
നോമ്പുകാല ചിന്തകള്‍

1.മനുഷ്യജീവിതം

ഒരുപിടി പൂഴി
ചെറുകാറ്റില്‍
ചിതറി പറക്കുന്നു
ലോകം 

മുമ്പേ പോകുന്നവണ്ടി
യൊന്നു നിര്‍ത്തിയിട്ടു
മറികടക്കാനായി കാത്തു
നില്പൂ പിന്നില്‍ വരിയില്‍ .

ലോകം ചെയ്യപ്പെടുമെന്നും അപ്പോള്‍ അതിനെ അതിജീവിക്കാമെന്നും ചിന്തിക്കുന്നു. 

Wednesday, 20 January 2016

രോഹിത്  ദളിതനാണ്

വെളിച്ചം വെളിച്ചമാകാന്‍
ഇരുളുവേണം.
ആര്യനാകാന്‍
ദളിതനും.


ജാതിയുടെയും  മതത്തിന്‍റെയും  പേരില്‍ തമ്മിലടിക്കുകയും കൊല്ലുകയും ചെയ്യുന്നത് കാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു.  ഇത്തിരി കൂടി മനുഷ്യത്വത്തോടെ
ജീവിക്കാനല്ലേ മതങ്ങള്‍ നമ്മളെ സഹായിക്കേണ്ടത്?

ചെടി

വേര്
ഇല
പൂവ്
കായ
അത്രമാത്രമേയുള്ളൂ !( ?)

Sunday, 10 January 2016

കരുണ/  ലക്ഷ്യം


അപ്പനുമൊപ്പം ഓടുമ്പോള്‍
ഉടുപ്പില്‍ തെറിച്ച ചെളിനീക്കാന്‍
ശ്രമിച്ചു ശ്രമിച്ച് ഒത്തിരി പിറകിലായി.
തിരികെ വന്ന അപ്പന്‍റെ കണ്ണുകള്‍
എന്നെ പലതും ഓര്‍മിപ്പിച്ചു.
പിന്നെ ഞാനൊന്നും ശ്രദ്ധിച്ചില്ല
ഒപ്പം ഓടിത്തുടങ്ങി..
അപ്പനത്രയ്ക്കും സമ്പന്നനാണല്ലോ 








എത്ര സ്വപ്നങ്ങള്‍ 
കണ്ണീര്‍ ചിറകറ്റ്
വീഴുന്നു ദിനവും
നിറമില്ലാത്ത ജീവിതം

'എന്തു ഭംഗിയുള്ള നിറങ്ങള്‍',
എന്നു ഞാന്‍ പറഞ്ഞു.
നിറമില്ലാത്തപണിചെയ്യുന്ന
നിറം കെട്ടജീവിതങ്ങളെയാണീ
നിറങ്ങള്‍ നിന്നെയോര്‍മിപ്പിച്ചതെന്ന്
നിന്‍റെ നനവാര്‍ന്നമിഴികള്‍
      പറഞ്ഞുതന്നു.