Friday, 10 March 2017

അവന്‍റെ അവസാന വാക്കുകള്‍ 


അവന്‍റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയായ നാളില്‍ അവന് മടങ്ങിപ്പോകാന്‍ സമയമായിരുന്നു. അവനെ യാത്രയാക്കാന്‍ അവര്‍ ഒരുമിച്ച് കൂടി. അവന്‍ പറഞ്ഞ വാക്കുകള്‍ കാറ്റ് കാതിലോളിപ്പിച്ചു.
ക്യാമറക്കാരോടു അവന്‍ പറഞ്ഞു: നിങ്ങളുടെ കണ്ണിലൂടെയാണ് അവര്‍ ലോകത്തെ കാണുന്നത്. എല്ലാ കാഴ്ചകളും ക്യാമറകണ്ണിലൂടെ മാത്രം. നിങ്ങള്‍ പകര്‍ത്തുന്ന ഓരോ ദൃശ്യവും നിങ്ങളുടെ വ്യക്തിത്വം, സ്വഭാവം, ചായ് വുകള്‍, നിലപാടുകള്‍, ആസക്തികള്‍ ഒക്കെ വെളിപ്പെടുത്തുന്നുണ്ട്. കൂടെ നില്‍ക്കുന്നവര്‍ക്ക്, ചുറ്റുമുള്ളവര്‍ക്ക്, ഏറ്റവും നല്ലത് കൊടുക്കുക. സ്നേഹവും നന്മയും ഉണര്‍ത്തുന്നതാകട്ടെ നിങ്ങള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ .
അപ്പോള്‍ മാധ്യമപ്രവര്‍ത്തക ഞങ്ങള്‍ എന്തു ചെയ്യണമെന്ന് ചോദിച്ചു:    നിങ്ങളിലൂടെയാണ് അവര്‍ ചുറ്റുമുള്ളത് കേള്‍ക്കുന്നത്. ഓരോ ദിവസവും പുതിയ വിവരങ്ങള്‍ നല്‍കുന്നവര്‍ നിങ്ങളാണ്. ചിലരുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടന്നുപോയ ചില സംഭവങ്ങളെ മാത്രം എടുത്തു പറഞ്ഞു അയാള്‍ അതാണ് എന്നു സ്ഥാപിക്കാതിരിക്കുക. ഓരോ ദിനവും ജീവിതം ഒരു ഉത്സവമാക്കി മാറ്റുന്ന ഒരുപാടുപേരുള്ള ലോകത്തില്‍ അവരുടെ നന്മയും ജീവിതവുമൊക്കെ ഹൈലൈറ്റ് ചെയ്യുക. എല്ലാറ്റിലും, ചെറിയ കാര്യത്തില്‍ പോലും പുതുമ കണ്ടെത്തുന്ന കളത്തില്‍ നന്മകള്‍ ന്യൂസ് ആയി മാറും. sensationalism ആക്കരുത് നിന്റെ മുഖമുദ്ര, ലക്ഷ്യം ലാഭക്കൊതിയുമാകരുത്.
അവനൊപ്പം കളിച്ചുനടന്നിരുന്ന ചെറുപ്പക്കാര്‍ തങ്ങളുടെ സൌഹൃദം മുറിയുന്നതില്‍ പരിഭവപ്പെട്ടു. അവരെ അവരായിരിക്കുന്നത് പോലെ തന്നെ കണ്ടു, ഒരുമിച്ച് കളിച്ചു നടന്നവവനല്ലോ അവന്‍. അവനൊപ്പം നടന്നപ്പോള്‍.തങ്ങള്‍ വലിയവരാണെന്ന് അവര്‍ക്ക് തോന്നിയിരുന്നു. അവന്‍ അവരോടു പറഞ്ഞു: ഞാന്‍ പകര്‍ന്നു തന്ന സൌഹൃദം നിങ്ങള്‍ പങ്കുവയ്ക്കുക പകര്‍ന്നു നല്കുക. കൂടെയുള്ളവരെ ചെറുതാക്കാതിരിക്കുക.
കണ്ടുനിന്നിരുന്ന കുട്ടികളുടെ മിഴിനിറഞ്ഞു. അവന്‍ അവരെ ചേര്‍ത്തുപിടിച്ചു അവരോടു പറഞ്ഞു: ഈ ഭൂമി നിങ്ങള്ക്ക് വീടും അമ്മയും അച്ഛനുമൊക്കെയാണ്. ആദ്യപാഠങ്ങള്‍ ഭൂമി പകര്‍ന്നുതരും. അവളെ ശ്രവിക്കുക. അവളോടൊപ്പം ചരിക്കുക. നിങ്ങളുടെ പിന്‍മുറക്കാര്‍ക്കു കൂടി അവകാശപ്പെട്ട ഈ പച്ചപ്പും ശുദ്ധതയും  ഓക്കെ അവര്‍ക്കായി കാത്തു സംരക്ഷിക്കണം.
എല്ലാവരോടുമായി അവന്‍ പറഞ്ഞു നിങ്ങള്‍ സ്നേഹിക്കുവിന്‍. അവര്‍ ചോദിച്ചു എങ്ങനെ? അവന്‍ പറഞ്ഞു: "ഇങ്ങനെ". എന്നിട്ട് തന്നെ കൊണ്ടുപോകനായിവന്ന കൊലയാളികളുടെ തോളില്‍ സൌഹൃദത്തോടെ കൈയിട്ടു മരണത്തിലേക്ക് നടന്നുപോയി,തലയെടുപ്പോടെ. 

No comments:

Post a Comment